ചരിത്രവും ഐതിഹ്യവും തമ്മിലുള്ള വ്യത്യാസങ്ങള്‍

ചരിത്രം

പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്‌ ചരിത്രം എന്ന മലയാള വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. History എന്ന ഇംഗ്ലീഷ്‌ പദത്തിന്റെ തത്തുല്യ മലയാളമാണ്‌ ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്‌ ഹിസ്റ്ററി എന്ന വാക്ക്‌ ഇംഗ്ലീഷിലെത്തിയത്‌. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്‌ ചരിത്രം.


ഐതിഹ്യം

ഒരു ജനതയ്ക്കിടയിലോ ഒരു പ്രദേശത്തോ ചെവിക്കുചെവിപറഞ്ഞറിയിച്ച് കേട്ടുഗ്രഹിച്ച് പ്രചരിച്ചു വരുന്ന കഥയാണ് ഐതിഹ്യം. "എന്നിങ്ങനെ" എന്നർഥം വരുന്ന "ഇതി" എന്ന പദവും "പോൽ" എന്നർഥമുള്ള "ഹ" എന്ന ശബ്ദവും തമ്മിൽചേരുമ്പോൾ കിട്ടുന്ന "ഇതിഹ" എന്ന വാക്കിൽനിന്നാണ് ഐതീഹ്യശബ്ദത്തിന്റെ നിഷ്പാദനം. 'പാരമ്പര്യോപദേശം' എന്ന് അമരകോശത്തിൽ ഇതിന് അർത്ഥം പറഞ്ഞുകാണുന്നു. കേട്ടുകേഴ്വി അടിസ്ഥാനമാക്കി കഥ പറയുമ്പോൾ അങ്ങനെയാണത്രേ എന്നു ചേർക്കാറുള്ളതിനെയാണ് പദനിഷ്പത്തി സൂചിപ്പിക്കുന്നത്.
'പ്രവാദമാത്രശരണമായ വാക്യം ഐതിഹ്യം' എന്ന് നാരായണഭട്ടൻ(1600) മനമേയോദയത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. പോരുന്ന ലോകരു പരമ്പരയാ പറഞ്ഞുപോരുന്ന വാക്കുകളെന്ന നിലയ്ക്ക് അതിശയോക്തികളും അർധസത്യങ്ങളും അതിൽ ഏറിയിരിക്കും; ചാരത്തിൽകനൽപോലെ കാതലായ ഒരു സത്യം അന്തർഭവിച്ചിരിക്കുകയും ചെയ്യും. അമാനുഷിക വ്യക്തികൾ, സ്ഥലകാലങ്ങൾ, സംഭവങ്ങൾ എന്നിവയെപ്പറ്റിയെല്ലാം ഐതിഹ്യമുണ്ട്. പുരാതന വിശ്വാസങ്ങൾ, സംസ്കാരങ്ങൾ, ആചാരമര്യാദകൾ, സാമൂഹികസ്ഥിതിഗതികൾ എന്നിവ ഐതിഹ്യങ്ങളിൽ കടന്നുകൂടുന്നു. പുരാണങ്ങൾക്കും ഇതിഹാസങ്ങൾക്കും മൂലകാരണമായി നിന്നിട്ടുള്ളതും ഐതിഹ്യമാണ്.
ധർമാർഥകാമമോക്ഷാണാ-
മുപദേശസമന്വിതം
പൂർവവൃത്തം കഥായുക്ത്-
മിതിഹാസം പ്രചക്ഷതേ
.
എന്ന ലക്ഷണവിധേയമായ ഇതിഹാസം ഐതിഹ്യത്തിനു കടപ്പെട്ടിരിക്കുന്നു. ദിവ്യന്മാർ, രക്തസാക്ഷികൾ തുടങ്ങിയവരുടെ ജീവചരിത്രങ്ങൾ, അവരെ സംബന്ധിച്ച വികാരജനകങ്ങളായ കഥകൾ എന്നിവ ആദ്യകാലങ്ങളിൽ ഐതിഹ്യത്തെ ജനിപ്പിച്ചിരുന്നു. മധ്യകാലയൂറോപ്പിൽ ഇത്തരം കഥകളുടെ ഒരു സമാഹാരം (Leganda Sanotoruma Historica Lombardica) പ്രചരിച്ചിരുന്നു. അതുപോലെ ജനോവ ആർച്ചു ബിഷപ്പായിരുന്ന ജാകൊപോ ദെ വരാസ്സായുടെ (1230-98) സുവർണൈതിഹ (The Golden Legend) ത്തിന്റെ കാര്യവും പ്രസ്താവ്യമാണ്. മധ്യകാലം വരെ ഐതിഹ്യങ്ങളെ വിമർശനാതീതമായി മാനിച്ചിരുന്നു. അതിശയോക്തികളിൽ കോർക്കപ്പെട്ട കെട്ടുകഥകളെന്ന നിലയിൽകാലക്രമത്തിൽആ സ്ഥാനം ഇടിഞ്ഞു തുടങ്ങുകയും വാസ്തവ ചരിത്രത്തിൽനിന്ന് അതു വേർതിരിക്കപ്പെടുകയും ചെയ്തു. തലമുറകളായി പ്രചരിച്ചു പോരുന്ന കേവലകഥകളെന്ന പരിഗണന മാത്രമാണ് ഇന്ന് ഐതിഹ്യത്തിനുള്ളത്.
മനുഷ്യചരിത്രത്തിൽ നടന്നതാണെന്ന വിശ്വാസത്തോടെ വിവരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന കഥയാണ് ഐതിഹ്യം എന്ന് പൊതുവായി പറയാം. വിശ്വസനീയത നൽകുന്ന ചില ഗുണങ്ങൾ ഐതിഹ്യങ്ങളിൽ പൊതുവായി കാണപ്പെടും. വിശ്വസിക്കുന്നവർ ഐതിഹ്യങ്ങളിലെ അസംഭവ്യമായ ഭാഗങ്ങൾ അദ്ഭുതകരമായ സംഭവങ്ങളായി കണക്കാക്കുകയാണ് ചെ‌യ്യുന്നത്. ഐതിഹ്യങ്ങൾ വിശ്വസിക്കാനുള്ള സമ്മർദ്ദവും സമൂഹ‌ത്തിൽ നിന്നുണ്ടാകും. വിശ്വസനീയത നിലനിർത്താൻ കാലങ്ങൾ കൊണ്ട് ഐതിഹ്യങ്ങൾക്ക് കാര്യമായ മാറ്റം സംഭവിക്കാറുമുണ്ട്. ഭൂരിഭാഗം ഐതിഹ്യങ്ങളും ആൾക്കാർ പൂർണ്ണമായി വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാത്ത സ്ഥിതിയിലായിരിക്കും. [1]
ചരിത്രത്തിൽ ഊന്നി നിൽക്കുന്ന നാടൻ കഥകളാണ് ഐതിഹ്യങ്ങളെന്നാണ് ഗ്രിം സഹോദരന്മാരുടെ നിർവ്വചനം. [2] 1990 -ൽ തിമോത്തി ആർ. ടാങ്ഹെർലിനി ലെജന്റിന് ഇപ്രകാരം നിർവ്വചനം നൽകുകയുണ്ടായി:[3]
"പാരമ്പര്യമായി കൈമാറിവരുന്നതും ഒരു പ്രത്യേക കാലഘട്ടത്തിൽ നടന്നു എന്ന വിശ്വാസമുള്ളതും ചരിത്രവുമായി കൂട്ടിക്കുഴച്ചതുമാണ് മിക്ക ഐതിഹ്യങ്ങളും. നാടൻ വിശ്വാസങ്ങളുടെയും സമൂഹ‌ത്തിന്റെ കൂട്ടായ അനുഭവങ്ങളുടെയും ബിംബാത്മകമായ ഒരു പ്രതിപാദനമാണിത്. ഐതിഹ്യം നിലവിലുള്ള സമൂഹത്തിന്റെ പൊതു മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുക എന്ന ധർമ്മവും ഐതിഹ്യങ്ങൾ നിറവേറ്റുന്നുണ്ട്."

ഇതിഹാസവും ഐതിഹ്യവും

ഐതിഹ്യം കേട്ടുകേൾവി ആസ്പദമാക്കിയുള്ള കഥകൾ മാത്രം അടങ്ങുന്നതല്ല. ഇതിഹാസ (ഇതി = ഇപ്രകാരം, ഹ = പോൽ, അസ = ആയിരുന്നു) ത്തിന് പദനിഷ്പത്തികൊണ്ടും സ്വഭാവം കൊണ്ടും ഐതിഹ്യത്തോടു സാദൃശ്യം ഉണ്ട്. ഭാരതീയേതിഹാസങ്ങളായ രാമായണവും മഹാഭാരതവും പ്രധാനകഥകൾകൂടാതെ ഐതിഹ്യ സ്വഭാവമുള്ള പല ഉപാഖ്യാനങ്ങളും അടങ്ങിയവ കൂടിയാണ്. അവയിൽ ‍ചിലവയെ ലോകഗാഥ എന്ന് വിശേഷിപ്പിച്ചു കാണുന്നു. പുരാ അപി നവം (പഴയതെങ്കിലും നൂതനം) എന്ന പുരാണ പദനിഷ്പ്പത്തി പ്രകാരം ആർക്കും എന്നും എവിടെയും സംഭവിക്കാവുന്ന കാര്യങ്ങളാണ് പുരാണങ്ങളുടെ പ്രതിപാദ്യം. വേദങ്ങളിലെ അർത്ഥവാദകഥകൾക്കും ഐതിഹ്യങ്ങളുടെ സ്വഭാവമുണ്ട്. കെട്ടുകഥ, നാടോടിക്കഥ എന്നീ പദങ്ങളെ ഐതിഹ്യ പര്യായങ്ങളായി കരുതാം. നാടോടി ഗാനങ്ങളുടെ രൂപത്തിൽ പ്രചരിക്കുന്ന കഥകളും ഐതിഹ്യത്തിൽപ്പെടും. ഇംഗ്ലീഷിൽ മിഥ് (myth), ലെജൻഡ് (legend) എന്നീ പദങ്ങൾകൊണ്ടു വിവക്ഷിക്കുന്നതും ഐതിഹ്യങ്ങളെയാണ്.

ഐതിഹ്യം ചരിത്രത്തിൽ

 

പ്രാചീന കേരളചരിത്രം അടുത്തകാലം വരെ ഐതിഹ്യത്തിന്റെ പിടിയിലമർന്നിരുന്നു. ശാസ്ത്രീയ ഗവേഷണം വളർന്നതോടുകൂടിയാണ് ഇതിനു മാറ്റം വന്നത്. എന്നാൽ ‍ഐതിഹ്യകൃതികൾ ‍ചരിത്ര ഗവേഷണത്തിന്റെ കരുക്കൾ ‍എന്നനിലയിൽ ‍ഇന്നും പ്രാധാന്യം അർഹിക്കുന്നു. കേരളോത്പത്തി യും കേരളമാഹാത്മ്യവും അവയിൽ ‍പ്രധാനപ്പെട്ടവയാണ്. ആദ്യത്തേതിനു ഗുണ്ടർട്ട് പതിപ്പ് (1843), മദിരാശി സർവകലാശാലാപതിപ്പ് (1953), തിരുവിതാംകൂർ ‍സർക്കാർ ‍വകയായി മഹാദേവശാസ്ത്രി പ്രസിദ്ധീകരിച്ച് കേരളചരിതം (1931) എന്നീ പാഠങ്ങളുണ്ട്. എല്ലാറ്റിലേയും നായകനായ പരശുരാമൻ 21 വട്ടം ക്ഷത്രിയനിഗ്രഹം നടത്തിയതായും വീരഹത്യാദോഷമോചനാർഥം കടലിൽ ‍മഴുവെറിഞ്ഞു ഗോകർണകുമാരീപര്യന്തം കേരളം എന്ന കര വീണ്ടെടുത്തു ബ്രാഹ്മണർക്കു ദാനം ചെയ്തതായും വർണിച്ചു കാണുന്നു. കേരളം ഭൂഗർഭസ്ഫോടന ഫലമായുണ്ടായതാണെന്നു ഈ ഐതിഹ്യത്തെ ചരിത്രകാരന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട്.
വൻകാറ്റടിച്ചാഴിയഴിഞ്ഞകന്നോ,
ഹൂങ്കാരി ഭൂകമ്പമിയന്നുയർന്നോ,
മുൻകാലമിക്കേരളകൊങ്കണങ്ങൾ,
മൺകാഴ്ചയായെന്നു ചിലർക്കുപക്ഷം.
മക്കൻസി മാനുസ്ക്രിപ്റ്റിൽ കേരളമുൾപ്പെട്ട പണ്ടത്തെ തമിഴ്നാട്ടിന്റെ ഐതിഹ്യം കാണാം. 50 ചേരരാജാക്കന്മാരുടെയും 66 ചോളരാജാകന്മാരുടെയും വിവരങ്ങൾ ‍അതിൽ കാണുന്നു. 'മൂഷികവംശകാവ്യത്തില് ഒന്നാമത്തെ പെരുമാൾ ‍രാമഘടമൂഷികൻ ‍മുതൽ 50-ം മത്തെ ചേരൻരാജവർമൻ ‍അഥവാ ശ്രീകണ്ഠൻ ‍ഉൾപ്പെടെയുള്ള ചേരരുടെ ഐതിഹ്യം വിവരിച്ചിരിക്കുന്നു. ആദിയിൽ 36-ഉം പിന്നീട് 22-ഉം പെരുമാക്കന്മാർ ‍കേരളം വാണെന്നാണു നാടോടി ഐതിഹ്യം. ആദ്യം പറഞ്ഞവരെപ്പറ്റി കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കേരളം പ്രസ്താവിക്കുന്നു; കേരളോത്പത്തി ഒടുവിലത്തെ വ്യക്തികളെപ്പറ്റിയും. തമിഴ് സംഘകാവ്യത്തില് ‍(പതിറ്റുപ്പത്ത്, പുറനാനൂറു മുതലായവ) വർണിക്കപ്പെടുന്ന ചേരന്മാർ, മൂഷികവംശം കാവ്യത്തിൽ കേരളോത്പത്തിയിൽ, മക്കൻസി മാനുസ്ക്രിപ്റ്റിൽ ‍പ്രസ്തുതരായ ചേരന്മാർ, ഇവരെക്കുറിച്ചെല്ലാമുള്ള വ്യത്യസ്ത ഐതിഹ്യങ്ങൾ ‍കേരളചരിത്രരചനയെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. മൂന്നു തമിഴ് സംഘങ്ങളും കൂടി 9,950 വർഷം നിലനിന്നുവെന്നും 8,598 കവികൾ ‍ആ കാലത്തിനു പ്രതിനിധീഭവിച്ചിരുന്നു എന്നും അവരിൽ ‍ചിലർ ‍ശിവൻ, സുബ്രഹ്മണ്യൻ ‍തുടങ്ങിയ ദേവന്മാരായിരുന്നു എന്നും ഐതിഹ്യങ്ങൾ ‍ഉദ്ഘോഷിക്കുന്നു.
മാല്യങ്കര യിൽ (കൊടുങ്ങല്ലൂർ) കപ്പലിറങ്ങിയ സെയിന്റ് തോമസ് ബ്രാഹ്മണരെ മതപരിവർത്തനം ചെയ്യിച്ചുവെന്ന ഐതിഹ്യം ഇന്നും നിലനിൽക്കുന്നുണ്ട്. മല്യങ്കര, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, ചായൽ ‍ഇവിടങ്ങളില് ‍7 പള്ളികൾ ‍സ്ഥാപിച്ചെന്നും മതം മാറിയ നമ്പൂതിരിമാരോടുള്ള പ്രതിഷേധ പ്രകടനമായി മറ്റു നമ്പൂതിരിമാർ ‍പാലയൂർ ‍ഗ്രാമത്തെ ശപിച്ചുകൊണ്ടു നാടുവിട്ടെന്നും ക്രമേണ അതു ശാപക്കാടായി (ചാവക്കാട്) അറിയപ്പെട്ടുവെന്നുമുള്ള ഐതിഹ്യത്തിനു വളരെ സാമൂഹിക പ്രാധാന്യമുണ്ട്.[7]
കേരളചരിത്ര ഗവേഷണ‍വിഷയത്തിൽ ‍2-ം ചേരസാമ്രാജ്യം (മഹോദയപുരം, കുലശേഖര സാമ്രാജ്യം) തെളിഞ്ഞുവന്നതോടെ മക്കത്തുപോയ ചേരമാൻപെരുമാളെ സംബന്ധിച്ച ഐതിഹ്യം കെട്ടുകഥയായി മാറിക്കഴിഞ്ഞിരിക്കുന്നു.[8]
പേർഷ്യൻ ‍ഐതിഹ്യത്തിലെ സോറാബും റുസ്തവുമായുള്ള ദ്വന്ദ്വയുദ്ധം, ചൈനയിലെ ലി-ചിങ്ങും ഹോ-ചയുമായുണ്ടായതിനോടു സാദൃശ്യം വഹിക്കുന്നു. രണ്ടിടത്തും മത്സരം പുത്രനും പിതാവും തമ്മിലാണ്. ബൈബിളിലെ ഐതിഹ്യങ്ങൾക്ക് സദൃശങ്ങളായ സംഭവങ്ങള് ഈജിപ്ത്, ബാബിലോണിയ, ഗ്രീസ് ഇവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ഋഗ്വേദത്തിലെ രോദസിക്കു ഗ്രീക്ക് ഐതിഹ്യത്തിലെ രുഹിദേസിനോടു സാമ്യം ഉള്ളതായി കാണാം. ഹെലിയോസ് (സൂര്യ) ദേവന്റെ പത്നി രോദോസ് ഏഴുപുത്രന്മാരെ രോദേസ് ദ്വീപിൽ വച്ചു പ്രസവിച്ചു. രവി (സൂര്യൻ) ലോകമെന്നു കേരളത്തിനു പേരുണ്ടായിരുന്നതായി മുകുന്ദമാലയിൽ പ്രസ്താവമുണ്ട്. അറബിദേശത്തിലെ നജ്ദിൽ ‍അനാവൃഷ്ടിമൂലം ബെതിഹെലാൻ ‍വർഗക്കാർ ‍സിറിയയിലേക്കും ഈജിപ്തിലേക്കും കുടിയേറ്റം നടത്തി. ഹിലാൻ (ചന്ദ്രൻ, സോമൻ) ആദിത്യന്മാരിലൊന്നായി ഗണിക്കപ്പെട്ടിരുന്നു. ആകയാൽ ‍ബെതിഹെലാൻ ‍വർഗക്കാർ ‍സൂര്യവംശക്കാരായി. ബെദുവിൻ, അറബി ഐതിഹ്യത്തിലെ അഅദ് (ആദ്) എന്ന ദിക്കിൽ ഉദ്ഭവിച്ചതിനാലും ആദിത്യന്മാരായി. ആദിത്യന്മാരുടെ കുലനാഥനായ ഋഗ്വേദസംഹിതയിലെ അദിതിക്കും അറബികളുടെ സൂര്യദേവിയായ അൽഇലാഹത് എന്ന ദേവിക്കും തമ്മിൽ വളരെ അടുത്ത സാമ്യമുണ്ട്. ഈജിപ്ത്കാരുടെ സൂര്യദേവനത്രേ ആതോൻ. പ്രാചീന തമിഴകത്തെ ചേരരാജാക്കന്മാർക്കു ആതൻ ‍എന്ന ബിരുദമുണ്ടായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിൽ ആതൻ എന്നതു രവിയായി മാറുന്നു. ഭാരതീയരുടെ മത്സ്യാവതാരകഥക്ക് ഗ്രീക്കുകാരുടെ ഒവാണ സാദൃശ്യം വഹിക്കുന്നു. ഈ ദേവൻ പകൽ മനുഷ്യർക്കു ദിവ്യോപദേശം ചെയ്തിട്ടു രാത്രി ഉറങ്ങാൻ കടലിലേക്കു പോകുന്നു. വിഷ്ണുവും ജലശായിയാണ്. പരശുരാമൻ ‍മാതാവിന്റെ ശിരച്ഛേദം ചെയ്തു; പ്രാചീന ഈജിപ്തുകാരുടെ ഐതിഹ്യത്തിലെ ഹോറസും തന്റെ മാതാവായ ഐസിസിനെ ശിരച്ഛേദം ചെയ്തിട്ടുണ്ട്. പ്രൊമൊഥിയൂസ് സ്വർഗത്തിൽനിന്നു മനുഷ്യരുടെ ഇടയ്ക്ക് ആദ്യമായി അഗ്നിയെ കൊണ്ടുവന്നുവെന്ന് ഭാരതീയൈതീഹ്യം (ത്വമഗ്നേ, പ്രഥമോമാതരീശ്വാന എന്നു തുടങ്ങുന്ന ഋഗ്വേദ മന്ത്രം). ലാബറിന്തിലെ മിനോട്ടോർ ‍എന്ന ഭീകരസത്വത്തിനു ആണ്ടുതോറും 7 ആണുങ്ങളെയും 7 പെണ്ണുങ്ങളെയും മീനോസ് രാജാവ് ഭക്ഷണമായി കൊടുക്കാറുണ്ടായിരുന്നു. ഏതൻസിലെ തെസിയൂസ് ഈ ആണുങ്ങളിൽ ഒരുത്തനായി ലാബറിന്തിലെത്തി മിനോട്ടോറിന്റെ കഥ കഴിച്ചു. ഭാരതീയരുടെ ഭീമന്റെ ബകവധം ഇതിനു സാമ്യം വഹിക്കുന്നു.[9]
മനുഷ്യോത്പത്തിയെ പറ്റി ഡാർവിന്റെ സിദ്ധാന്തത്തെ പിന്താങ്ങുന്ന പ്രാചീനൈതിഹ്യങ്ങൾ ഉണ്ട്. കുരങ്ങുകൾ ‍ഒരുകാലത്തെ മനുഷ്യരായിരുന്നെന്ന് മധ്യഅമേരിക്കൻ ‍പുരാണങ്ങൾ ‍ഘോഷിക്കുന്നു. കുരങ്ങ് എന്നർഥമുള്ള വാക്കു കൊണ്ടാണ് തെക്കുകിഴക്കൻ ‍ആഫ്രിക്കക്കാർ ‍തങ്ങളുടെ പൂർവികരെ അറിഞ്ഞിരുന്നത്. ദക്ഷിണേഷ്യയിലെ മറവർ ‍രാമന്റെ സിൽബന്തികളായ വാനരന്മാരുടെ പിന്മുറയാണെന്നു അഭിമാനം കൊള്ളുന്നു; രജപുത്ര വർഗത്തില്പ്പെട്ട ജെയിറ്റുവാ വംശക്കാർക്കും ഇതേ വിശ്വാസമുണ്ട്.
മലയായിലെ ഗിരിവർഗക്കാർ തങ്ങൾ ‍ആദിവാനര ദമ്പതിമാരുടെ പിന്മുറക്കാരെന്നു അവകാശപ്പെടുന്നു. തിബറ്റിലെ ബുദ്ധമത ഐതിഹ്യം രണ്ടു ദിവ്യവാനരന്മാരുടെ സന്തതികളെപ്പറ്റി പറയുന്നുണ്ട്. കൃഷി ചെയ്യാൻ ‍ശീലിച്ചതു മുതൽ ‍വാൽ അപ്രത്യക്ഷമായി അവർ ‍തികച്ചും മനുഷ്യരായി; ഇലകൊണ്ടു നാണം മറച്ചു, പെറ്റുപെരുകുന്തോറും നാട് കൃഷി കൊണ്ട് ഐശ്വര്യവത്തായി. അപ്പോൾ ‍ഇന്ത്യയിൽനിന്നു രാജ്യഭ്രഷ്ടനാക്കപ്പെട്ട ഒരു ശാക്യരാജാവ് തിബറ്റിൽ ‍വന്ന് ആ നാടിനെ ഏകീകരിച്ചു സമ്പന്നമാക്കി എന്നാണ് ഐതിഹ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

Transport in Mannarkkad

Mannarkkad is well connected by road to all other parts of Kerala. NH 213connecting Kozhikkode and Palakkad passes through the town

Nearest Railway Station:
Palakkad Jn-40 k.m,Ottapalam-40 k.m,Shornur Jn-44K.m,Mealature-24K.M,Angadippuram-30 k.m


Nearest Airport: Calicut Airport-80 km,Coimbatore Airport-90 km